തിരുവനന്തപുരം: അന്തരിച്ച കാനത്തിൽ ജമീല എംഎൽഎക്ക് അന്തിമോപചാരം അർപ്പിച്ച് നിയമസഭ. സ്പീക്കർ എ.എൻ. ഷംസീർ, മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉൾപ്പെടെയുള്ളവർ അനുശോചന പ്രസംഗം നടത്തി.
കേരളത്തിന്‍റെ പൊതുസമൂഹത്തിന് നികത്താനാകാത്ത നഷ്ടമാണ് കാനത്തിൽ ജമീലയുടെ വിയോഗമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. നിയമനിർമാണപരമായ കാര്യങ്ങളിൽ ശ്രദ്ധേയമായ സംഭാവനകൾ അവർ നൽകിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ജനകീയ വിഷയങ്ങളിൽ ജനപക്ഷത്തുനിന്ന് നിലപാടുകൾ സ്വീകരിച്ച നേതാവാണ് കാനത്തിൽ ജമീലയെന്ന് സ്പീക്കർ എ.എൻ. ഷംസീർ പറഞ്ഞു. ഭരണാധികാരി എന്ന നിലയിൽ സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി നിലകൊണ്ടു. സാധാരണക്കാരോട് ചേർന്നുനിൽക്കാനും അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും എപ്പോഴും ശ്രമിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സഭയിൽ ഇന്ന് ചരമോപചാരം മാത്രമായിരിക്കും ഉണ്ടാകുക. മറ്റ് നടപടിക്രമങ്ങൾ ഉണ്ടായിരിക്കില്ല. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദി പ്രമേയ ചർച്ച വ്യാഴാഴ്ച മുതൽ നടക്കും.